Blogger Tips and TricksLatest Tips And TricksBlogger Tricks

Friday, August 28, 2020

ഓണ്‍ലൈന്‍ ഓണാഘോഷത്തിനൊരുങ്ങി താനൂരിലെ വിദ്യാലയങ്ങള്‍


സ്്കൂളുകള്‍ തുറക്കാത്തതിനാലും വീടിനകത്ത് കഴിയേണ്ടി വരുന്നതിനാലും മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനും ഓണ്‍ലൈന്‍ പഠനത്തോടൊപ്പം സ്വന്തം സര്‍ഗ്ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിലും കുട്ടികള്‍ക്ക് അവസരം ഒരുക്കാനായി വൈവിധ്യപൂര്‍ണമായ ഓണ്‍ലൈന്‍ ഓണാഘോഷത്തിന് തയ്യാറെടുക്കുകയാണ് താനൂര്‍ ഉപജില്ലയിലെ വിദ്യാലയങ്ങള്‍.

ക്ലാസ്സധ്യാപകരുടെ നേതൃത്വത്തില്‍ രൂപം കൊണ്ടിട്ടുള്ള കുട്ടികളുടേയും രക്ഷിതാക്കളുടേയും ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വഴിയാണ് ഇത്തവണത്തെ ഓണാഘോഷം. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കാനുതകുന്ന നിരവധി പരിപാടികള്‍ക്കൊപ്പം ഭാഷ, ശാസ്ത്ര, ഗണിത വിഷയങ്ങളിലുള്ള ധാരണകളും കഴിവുകളും വികസിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനൊപ്പം ഉണ്ടാകും. 

നാടന്‍ പൂക്കളമത്സരം, ഡിജിറ്റല്‍ പൂക്കള മത്സരം, കുട്ടികളുടെ കലാപരിപാടികള്‍, രക്ഷാകര്‍ത്തൃസംഗമം, ആശംസാകാര്‍ഡ് നിര്‍മാണം, പോസ്റ്റര്‍ നിര്‍മാണം, ഷോര്‍ട്ട് ഫിലിം നിര്‍മാണം, ഓണപ്പതിപ്പ് നിര്‍മാണം, ഓണവുമായി ബന്ധപ്പെട്ട അന്വേഷണ പ്രൊക്ടുകള്‍, വിവിധ രചനാപ്രവര്‍ത്തനങ്ങള്‍, പ്രകൃതി നിരീക്ഷണം  തുടങ്ങിയ വൈവിധ്യപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് ഈ ഓണക്കാലത്ത് ഓണ്‍ലൈനായി നടത്തുന്നത്. 

താനൂര്‍ ബി.ആര്‍.സിക്ക് കീഴില്‍ രൂപം കൊണ്ടിട്ടുള്ള അധ്യാപക വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഓണാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ക്ലാസ്സിലേയും കുട്ടികളുടെ പ്രായത്തിനും നിലവാരത്തിനും അനുയോജ്യമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്‌കൂള്‍ എസ്.ആര്‍.ജി യോഗങ്ങള്‍ ഓണ്‍ലൈനായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അന്തിമരൂപം നല്‍കിവരുന്നു. സെപ്തംബര്‍ 28  മുതലുള്ള ഒരാഴ്ചക്കാലം കൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക.

Wednesday, August 26, 2020

പഠനപിന്തുണാ സംവിധാനം - ഒരു താനൂര്‍ മാതൃക


കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ പഠനപദ്ധതിയായ ഫസ്റ്റ് ബെല്‍ പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് പഠനപിന്തുണ നല്‍കുന്നതിനായി വിപുലമായ സംവിധാനമാണ് താനൂര്‍ ബി.ആര്‍.സി ക്ക് കീഴില്‍ ഒരുക്കിയിട്ടുള്ളത്. ഇതിനായി എല്‍.പി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള ഉപജില്ലയിലെ എല്ലാ അധ്യാപകരേയും ഉള്‍പ്പെടുത്തിക്കൊണ്ട് വാട്‌സാപ്പ് കൂട്ടായ്മകള്‍ ജൂണ്‍ അവസാനവാരത്തോടെ രൂപീകരിച്ചു. ഇങ്ങനെ ക്ലാസ്സ് തലത്തിലും വിഷയാടിസ്ഥാനത്തിലുമായി രൂപീകരിക്കപ്പെട്ട അമ്പതിലേറെ വാട്‌സാപ്പ് ഗ്രൂപ്പുകളിപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


അധ്യാപകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആര്‍.പി മാരും ബി.ആര്‍.സി പ്രതിനിധികളും ചേര്‍ന്നാണ് ഈ കൂട്ടായ്മകളെ നിയന്ത്രിക്കുന്നത്. ഇതിനാവശ്യായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ആര്‍.പിമാര്‍, ബി.ആര്‍.സി പ്രതിനിധികള്‍, ഉപജില്ലയിലേയും വിദ്യാഭ്യാസ ജില്ലയിലേയും ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉപജില്ലാതല വിദ്യാഭ്യാസ കൂട്ടായ്മയും പ്രവര്‍ത്തിക്കുന്നുണ്ട്. 


വിക്ടേഴ്‌സ് ചാനലില്‍ നടക്കുന്ന ഓരോ ക്ലാസ്സുകളുടേയും സംപ്രേഷണത്തിന് ശേഷം ആ വിഷയവുമായി ബന്ധപ്പെട്ട അധ്യാപകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ക്ലാസ്സിനെക്കുറിച്ചും പഠനപിന്തുണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ച നടത്തും. ക്ലാസ്സിന്റെ മികവുകള്‍, പോരായ്മകള്‍, പഠനപിന്തുണാപ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവ ഈ ചര്‍ച്ചയില്‍ എല്ലാ അധ്യാപകരും അവതരിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 

ഈ ചര്‍ച്ചകള്‍ക്കു ശേഷം ഗ്രൂപ്പില്‍ നിര്‍ദ്ദേശിക്കപ്പെട്ട പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് എഡിറ്റ് ചെയ്ത് അവതരിപ്പിക്കാന്‍ സബ്ഗ്രൂപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സബ്ഗ്രൂപ്പുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതു ഗ്രൂപ്പില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും. ഇങ്ങനെ നവീകരിക്കപ്പെട്ട പ്രവര്‍ത്തനങ്ങളാണ് അധ്യാപകര്‍ കൂട്ടികള്‍ക്കായുള്ള വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ല്‍കുന്നത്. 


ഫസ്റ്റ് ബെല്‍ ക്ലാസ്സുകളുടെ ചില പരിമിതികള്‍ (പ്രാദേശിക വഴക്കമില്ലായ്മ, പിന്നാക്കക്കാര്‍ക്കുള്ള  പ്രത്യേക പഠനനിര്‍ദ്ദേശങ്ങളില്ലായ്മ) പരിഹരിക്കുന്നതിന് പ്രാദേശികമായി വായനാസാമഗ്രികള്‍, വീഡിയോകള്‍, ഓഡിയോ പാഠങ്ങള്‍ എന്നിവയും അധ്യാപക കൂട്ടായ്മകള്‍ വഴി തയ്യാറാക്കുന്നുണ്ട്. അധ്യാപകര്‍ തയ്യാറാക്കുന്ന ഇത്തരം സാമഗ്രികള്‍ ഉപജില്ലാ ഗ്രൂപ്പുകളില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ കുട്ടികള്‍ക്കായി നല്‍കാവൂവെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ക്ലാസ്സുകള്‍ക്ക് അനുബന്ധമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് പുറമേ രണ്ടാഴ്ചയിലൊരിക്കല്‍ അധ്യാപക വാട്‌സാപ്പ് ഗ്രൂപ്പുകളുടെ അവലോകനയോഗങ്ങളും ചേരുന്നുണ്ട്. പഠനപിന്തുണാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമഗ്രമായ ചര്‍ച്ചകള്‍ ഈ അവലോകനയോഗങ്ങളില്‍ നടക്കാറുണ്ട്. വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ബ്ലോക്ക് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ എല്ലാ അധ്യാപക വാട്‌സാപ്പ് ഗ്രൂപ്പുകളിലും അംഗങ്ങളാണ്. പ്രിന്‍സിപ്പാള്‍ ഫോറം കണ്‍വീനര്‍, ഹെഡ്മാസ്റ്റര്‍ ഫോറം കണ്‍വീനര്‍ എന്നിവരും ബന്ധപ്പെട്ട ഗ്രൂപ്പുകളില്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നുണ്ട്. എല്ലാ അവലോകനയോഗങ്ങളിലും ഇവര്‍ പങ്കെടുക്കുകയും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

Friday, August 21, 2020

ഏകദിന കൗണ്‍സലിംഗ്

 കോവിഡ് കാലത്ത് അനുഭവിക്കുന്ന മനസികവും സാമൂഹ്യവുമായ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് കുട്ടികളെ പര്യാപ്തമാക്കുക എന്ന് ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഏകദിന കൗണ്‍സലിംഗ് ക്യാമ്പുകള്‍ നടത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ബി.ആര്‍.സി യുടെ നേതൃത്വത്തിലുള്ള കൗണ്‍സലിംഗ് ക്യാമ്പ് 13.08.20 ന് നിറമരൂരൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ടു.

10.30 ന് ആരംഭിച്ച കൗണ്‍സലിംഗ് ക്യാമ്പ് ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രമോദ് കെ.എം. ചടങ്ങില്‍ അധ്യക്ഷം വഹിച്ചു.

തുടര്‍ന്ന് പ്രശാന്ത്, ആരിഫ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് സെഷനുകള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ അവരുടെ അനുഭവങ്ങളും പ്രശ്‌നങ്ങളും പങ്കുവെച്ചു. ഉന്നയിപ്പെട്ട പ്രശ്്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാര നിര്‍ദ്ദേശങ്ങള്‍ രൂപപ്പെട്ടു. 

താനൂര്‍ ബി.പി.സി കുഞ്ഞികൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. അഭിഷ്ട ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

പരിപാടി ഫലപ്രദമായിയെന്നതാണ് ക്യാമ്പംഗങ്ങളുടെ വിലയിരുത്തല്‍ 



ഓണ്‍ലൈന്‍ പഠനസംവിധാനം - അവലോകന റിപ്പോര്‍ട്ട്‌

 മലപ്പുറം ജില്ലയിലെ തീരദേശത്തിന്റെ വലിയൊരുഭാഗത്തെ ഉള്‍ക്കൊള്ളുന്ന ഉപജില്ലയാണ് താനൂര്‍. സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന ജനസമൂഹമാണ് ഈ പ്രദേശത്തിലെ ഭൂരിപക്ഷം. 8 ഗ്രാമപഞ്ചായത്തുകളിലും 1 നഗരസഭയിലുമായി 95 വിദ്യാലയങ്ങളുണ്ടിവിടെ.  അരലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയങ്ങളിലായി പഠിക്കുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ തുറക്കാനാവാത്ത പരിതസ്ഥിതിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ ആശങ്കയാണ് ഈ പ്രദേശത്തുണ്ടായിരുന്നത്. ഉപജില്ലയിലെ രണ്ടായിത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലായെന്ന വസ്തുതയാണ് ഈ ആശങ്കകള്‍ക്കു കാരണം. 

പ്രശ്നപരിഹരണത്തിനായി മെയ് മാസത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും സന്നദ്ധ സംഘടനകളേയും സഹകരിപ്പിച്ചു കൊണ്ട് വിദ്യാഭ്യാസ വകുപ്പിന്റേയും എസ്.എസ്.കെ യേയും ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി 

വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് സമഗ്രമായ വിവരശേഖരണം നടത്തി.

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പഠിതാക്കളുടെ പേര്, വിലാസം, അവര്‍ താമസിക്കുന്ന തദ്ദേശസ്വയംഭരണ പ്രദേശം തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തി.

മെയ് അവസാന വാരത്തിനകം രണ്ടു തവണ പി.ഇ.സി യോഗങ്ങള്‍ ചേര്‍ന്ന് പിന്തുണാസംവിധാനങ്ങള്‍ ആസൂത്രണം ചെയ്തു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉപജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഓണ്‍ലൈന്‍ പഠസൗകര്യം ഒരുക്കാന്‍ സാധിക്കുന്ന പൊതു ഇടങ്ങള്‍ കണ്ടെത്തി. 

അംഗണ്‍വാടികള്‍, വായനശാലകള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, മദ്രസ്സകള്‍ എന്നീ വിഭാഗത്തില്‍ പെടുന്ന 120 കേന്ദ്രങ്ങള്‍ കണ്ടെത്തി.

ഈ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വീക്ഷിക്കാന്‍ ഇതിനകം സൗകര്യമുള്ളവ വളരെ കുറവാണെന്ന് കണ്ടെത്തി. 

ശേഷിക്കുന്നവയില്‍ സൗകര്യമേര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, അധ്യാപക സംഘടനകള്‍, സന്നദ്ധസംഘടകള്‍, വിദ്യാലയങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ 87 കേന്ദ്രങ്ങളില്‍ ടെലിവിഷന്‍ സെറ്റുകളും കേബിള്‍ കണക്ഷനുകളും ഏര്‍പ്പെടുത്തി. 

ശേഷിക്കുന്ന കേന്ദ്രങ്ങളില്‍ 14 എണ്ണത്തില്‍ എസ്.എസ്.കെ അനുവദിച്ച ഫണ്ട് ഉപയോഗിച്ചും 19 കേന്ദ്രങ്ങളില്‍ വ്യവസായ വകുപ്പിന്റെ പിന്തുണയോടെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലും ടെലിവിഷന്‍ സെറ്റുകള്‍ ഒരുക്കി.

കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള സംവിധാനങ്ങള്‍ പഠന കേന്ദ്രങ്ങളിലൊരുക്കി. സാമൂഹ്യ അകലം പാലിച്ചു കൊണ്ടുള്ള ഇരിപ്പിട സൗകര്യങ്ങള്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ എല്ലാ പഠന കേന്ദ്രങ്ങളിലുമൊരുക്കി.

ജൂണ്‍ 1 ട്രയല്‍ ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ തന്നെ പകുതിയിലേറെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമായി. ബാക്കിയുള്ളവ ഘട്ടം ഘട്ടമായി പ്രവര്‍ത്തനമാരംഭിക്കുകയും ജൂണ്‍ പതിനഞ്ചോടെ 120 കേന്ദ്രങ്ങളും പ്രവര്‍ത്തനമാരംഭിച്ചു.

കേബിള്‍ കണ്ക്ഷന്‍ ഇടയ്ക്കിടെ നഷ്ടപ്പെടുക, വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടാകുക തുടങ്ങിയ പ്രശ്നങ്ങള്‍ തുടക്കത്തിലുണ്ടായി. ഇത് പരിഹരിക്കാന്‍ വിദ്യാലയങ്ങളിലുള്ള ലാപ്പ് ടോപ്പുകള്‍ ഏറ്റു വാങ്ങി പഠനകേന്ദ്രങ്ങളില്‍ വിന്യസിച്ചു.

ക്ലാസ്സുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ആ വീഡിയോ പഠനകേന്ദ്രങ്ങളിലേക്ക് എത്തിക്കാനും ബി.ആര്‍.സി കേന്ദ്രീകരിച്ച് സംവിധാനമൊരുക്കി. ഓണ്‍ലൈന്‍ പഠനസൗകര്യത്തില്‍ തടസ്സമുണ്ടാകുമ്പോള്‍ ഈ വീഡിയോ ശേഖരം ഉപയോഗിച്ച് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ കാണാന്‍ സൗകര്യമേര്‍പ്പെടുത്തി.

എല്ലാ പഠനകേന്ദ്രങ്ങളിലേയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് തൊട്ടടുത്തള്ള വിദ്യാലയങ്ങളിലെ അധ്യാപകരെ ഉപയോഗിച്ച് മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തി.

പഠനകേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും സഹായിക്കുന്നതിനും വാര്‍ഡ് ജനപ്രതിനിധി, പ്രദേശത്തെ സാംസ്‌ക്കാരിക സാമൂഹ്യ സംഘടനകള്‍ എന്നിവരുള്‍പ്പെടുന്ന പിന്തുണാസംവിധാനം ഏര്‍പ്പെടുത്തി.

പഠനകേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠന പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകരുടെ നേതൃത്വത്തില്‍ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കുകയും കേന്ദ്രങ്ങളിലെത്തിച്ചു കൊടുക്കുകയും ചെയ്യുന്നു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ബി.പി.സി, ട്രൈനര്‍മാര്‍, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ നിരന്തരം കേന്ദ്രങ്ങളിലെത്തുകയും പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്നു. 

നേരത്തെ ഓണ്‍ലൈന്‍ പഠസൗകര്യമില്ലാത്തവരില്‍ ഇരുപത് ശതമാനം പേര്‍ക്ക് ഈ കാലയളവിനുള്ളില്‍ വീടുകളില്‍ തന്നെ പഠനസൗകര്യം സ്വയം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു. 

1643 പേര്‍ ഇപ്പോള്‍ പഠനകേന്ദ്രങ്ങളിലെത്തുന്നുണ്ട്. രജിസ്റ്റര്‍ ചെയ്തവരില്‍ 95 ശതമാനം പേരും ദിവസവും ക്ലാസ്സുകള്‍ വീക്ഷിക്കാനെത്തുന്നുണ്ട്.

പല കാരണങ്ങളാല്‍ ദിവസവും കഴിയാത്തവര്‍ക്ക് ഓഫ് ലൈന്‍ ക്ലാസുകള്‍ കാണാന്‍ അവസരമൊരുക്കുന്നുണ്ട്.

താനൂര്‍ എം എല്‍ എ , മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ,താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രഡണ്ട് ,മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ , മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ , പഞ്ചായത്ത് പ്രസിഡണ്ട് മാര്‍ എന്നിവര്‍ നിരന്തരം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ആവശ്യമായ പിന്തുണാ സംവിധാനങ്ങള്‍ ഒരുക്കുന്നു എന്ന് ഉറപ്പു വരുത്തുകയും , വിലയിരുത്തല്‍ യോഗങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ജനപ്രതിനിധികള്‍ സജീവമായി ഈ പ്രവര്‍ത്തനം ഏറ്റെടുത്തതിനാല്‍ തീരദേശ മേഖലയായ താനൂരിലെ ഓണ്‍ലൈന്‍ പഠന സൗകര്യം വീടുകളില്‍ ഇല്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകര്‍ കാണുന്നതിനും അദ്ധ്യാപക പിന്തുണാ സംവിധാനം ലഭ്യമാകുന്നതിലൂടെ അവര്‍ക്ക് വിദ്യാഭ്യാസ പരമമോ , സാമൂഹ്യപരമായതോ ആയ ഒരു വിടവ് അഭവപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്താനും താനൂരില്‍ കഴിയുന്നുണ്ട്.


ടെലിവിഷന്‍ സെറ്റുകളുടെ വിതരണവും അവലോകനയോഗവും

 ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ക്ക് വിതരണം ചെയ്യാനായി വ്യവസായ വകുപ്പില്‍ നിന്നു വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച ടെലിവിഷന്‍ സെറ്റുകളുടെ വിതരണോദ്ഘാടനം 2020 ജൂണ്‍ 22ന് എസ്.എസ്.കെ മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി വേണുഗോപാലന്‍ താനൂര്‍ നഗര ചെയര്‍പേഴ്‌സണ്‍ സുബൈദ സി.കെയ്ക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. 

താനൂര്‍ ബി.ആര്‍.സിയില്‍ വച്ച് നടന്ന ചടങ്ങില്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുജീബ് ഹാജി, പൊന്‍മുണ്ടം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈര്‍ ഇടയോടത്ത്, താനൂര്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ നസ്ല ബഷീര്‍, എ.ഇ.ഒ മാരായ രമേഷ് കുമാര്‍ കെ.പി,  സക്കീന എം.കെ, ബ്ലോക്ക് പ്രോജക്ട്  കോ-ഓര്‍ഡിനേറ്റര്‍ കെ. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. താനൂര്‍ ഉപജില്ലയിലെ വിവിധ പഠന കേന്ദ്രങ്ങള്‍ക്കായി 19 ടെലിവിഷന്‍ സെറ്റുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. 

ഇതോടൊപ്പം ഓണ്‍ലൈനായി നടന്ന അക്കാദമിക അവലോകന യോഗം മലപ്പുറം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ കെ. കുസുമം  ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ വൃന്ദാകുമാരി, ഉപജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പ്രിന്‍സിപ്പാള്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. 

താനൂര്‍ ഉപജില്ലയിലെ 9 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴില്‍ 120 ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. പഠിതാക്കള്‍ക്ക് പഠനപിന്തുണ ഒരുക്കുന്നതിനായി തയ്യാറാക്കിയ വാട്‌സാപ്പ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ബി.പി.സി അവതരിപ്പിച്ചു.


താനൂരില്‍ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി

 താനൂര്‍ ബി ആര്‍ സി പരിധിയിലെ ഓണ്‍ലൈന്‍ പഠന ക്ലാസ് ഒരുക്കിയതിന്റെ അവസാന ഘട്ട വിലയിരുത്തല്‍ യോഗവും 

എസ്.എസ്.കെ നല്‍കുന്ന 15 ടെലിവിഷന്‍ സെറ്റുകളുകളുടെ വിതരണവും 2020 ജൂണ്‍ 11 ന് ് രാവിലെ 11 മണിക്ക്  താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് സംഘടിപ്പിക്കപ്പെട്ടു.

താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.കെ എ. റസാഖ് അദ്ധ്യക്ഷത വഹിച്ച യോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എ പി .ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. താനൂര്‍ ബി.പി.സി  കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ ഇ ഒ രമേഷ് കുമാര്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. താനൂര്‍ ബി ആര്‍ സി പരിധിയിലെ താനൂര്‍ നഗരസഭ ചെയര്‍ പേഴസണ്‍ ശ്രീമതി സുബൈദ, ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ടുമാരായ  ശ്രീ മുജീബ് ഹാജി (താനാളൂര്‍ ), ശ്രീമതി പ്രജിത (ഒഴൂര്‍ ), ശ്രീ സുബൈര്‍ ഇളയോടത്ത് (പൊന്‍ മുണ്ടം )   ശ്രീ റഫീഖ് (ചെറിയമുണ്ടം ),  ശ്രീമതി. സുഹറ റസാഖ്  (നിറമരുതൂര്‍ ), ശ്രീമതി ഫാത്തിമ പൊതുവത്ത്  (പെരുമണ്ണ ക്ലാരി ) , ശ്രീമതി. സുലൈഖ (വളവന്നൂര്‍ ). ശ്രീ. മുസ്തഫ പനയത്തില്‍ ( നന്നമ്പ്ര ) എന്നിവരും പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരും , താനൂര്‍ എം.എല്‍ എ ശ്രീ.വി.അബ്ദുറഹിമാന്റെ  പ്രതിനിധി ശ്രീ. ജനാര്‍ദ്ദനന്‍ പേരാമ്പ്രയും ക്ലസ്റ്റര്‍ ഹെഡ് മാരും , ഹൈസ്‌ക്കൂള്‍ പ്രധാന അദ്ധ്യാപകരും ,പ്രിന്‍സിപ്പല്‍മാരും പങ്കെടുത്ത ചടങ്ങില്‍ എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് പഠന കേന്ദ്രങ്ങള്‍ക്ക് 13ടി വി കളുടെയും . താനൂര്‍ എ ഇ ഒ ്യുബി ആര്‍ സി സംയുക്തമായി വാങ്ങിയ 1 ടി വി യുടെയും വിതരണം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് , മെമ്പര്‍മാരായ ഹനീഫ പുതുപ്പറമ്പ്, സി കെ സുലൈഖ എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു. 

താനൂര്‍ പരിധിയിലെ പഠന സൗകര്യം ഇല്ലാത്ത 1908കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കിയ താനൂര്‍ ഉപജില്ല ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ഓണ്‍ ലൈന്‍ സൗകര്യം ഒരുക്കിയ ഉപജില്ല ആയി മാറി. എല്ലാ കേന്ദ്രങ്ങളിലും ലാപ് ടോപ്പുകള്‍ കൂടി വിന്യസിച്ചതിനാല്‍ വൈദ്യുതി തകരാര്‍ പഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുയില്ല എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.  യോഗത്തിന് മുന്‍ ബി പി ഒ ശ്രീ. ലക്ഷ്മി നാരായണന്‍ നന്ദി പറഞ്ഞു.